"ഡാ മുടിഞ്ഞ വെയ്റ്റാണല്ലൊ നിന്റെ ബാഗിന്, ഇതിനു മാത്രം എന്താ ഇതിൽ?" ബാഗ് എടുത്തു കൊണ്ടു മുകളിലേയ്ക്കുള്ള പടി കയറുമ്പോൾ മനോജ് പറഞ്ഞു.
"ഇനി ഈ ഞാൻ തന്നെ നിനക്കൊരു ഭാരമാവാൻ പോകുവല്ലേ ഡിയർ. അതു വച്ചു നോക്കുമ്പൊൾ ഇതൊക്കെ ചുമ്മാ പിള്ളേരു കളി." ഞാൻ കിടക്കയും തോളത്തു വച്ചു പുറകെ കയറി.
"പക്ഷേ അളിയാ, നിനക്ക് രണ്ടു ബാഗും ഒരു കിടക്കയും എടുത്തോണ്ട് എങ്ങോട്ടു വേണേലും എപ്പൊ വേണേലും പൊകാല്ലോ. എനിക്കു ഈ വീട്ടിലെ സാധനങ്ങളും പായ്ക്കു ചെയ്തു ഇനിയും എങ്ങോട്ടെങ്കിലും മാറണമെന്നു ചിന്തിച്ചാൽ തന്നെ വട്ടാകും"
അവസാനത്തെ പായ്ക്കും മുകളിലെത്തിച്ചിട്ട് ഒന്നു നടു നിവർത്തിയപ്പോഴേയ്ക്കും താഴെ ഓട്ടോക്കാരന്റെ ഹോണടി ഗാനമേള കൊഴുത്തു തുടങ്ങി.
പേഴ്സും എടുത്തു തഴേയ്ക്കിറങ്ങി. ഇനി അടുത്ത യുദ്ധം.
"കിത്തനെ ഹെ ഭായി?"
"ദോ സൗ സാബ്"
അതു തീരെ കുറഞ്ഞു പോയില്ലേ ചങ്ങാതീ? ഒരു മുന്നൂറെങ്കിലും ചോദിക്കേണ്ടേ? മഡിവാളയിൽ നിന്നും നൊർമൽ റെയ്റ്റ് എൺപതേയുള്ളൂ. ഇതിപ്പോ രണ്ടു ബാഗും ഒരു കുഞ്ഞു കിടക്കയും കൂടി എന്റെ കൂടെ വണ്ടിയിലുണ്ടായിരുന്നതു കൊണ്ട് ഒരു പത്തു മുപ്പതു രൂപാ കൂടിയൊക്കെ കൂടുതൽ ചോദിക്കൂ. അത്രയുമൊക്കെ ന്യായം, ചിന്തിതം, സഹിക്കബിൾ. ഇതൊരുമാതിരി...
"അരേ ഭയ്യാ, മീറ്റർ മെം ബസ്സ് എയിറ്റി റ്റു ഹെ നാ. യെ ദോ സൗ കിതർ സെ ആയാ?"
"ഇതനാ സാമാൻ ഹെ നാ സാബ്"
"തോ ക്യാ, മെരാ പൂരാ ലഗേജ് കോ ഇതനാ പൈസാ നഹി ആയെഗാ. മെം സൗ രുപയാ ദേദൂംഗാ"
"റോഡ് അച്ചാ നഹി ഹൈ സാബ്. വാപസ് ജാനെ കേലിയെ കൊയി നഹി മിലെഗാ. വൺ ഫിഫ്റ്റി ദേ ദോ"
പിന്നേ റോഡ് കണ്ണാടി പൊലെ കിടന്നാലും തന്റെ ഈ കേരളാ ട്രാൻസ്പോർട്ട് പോലത്തെ ചടാക്കിൽ ആരു കേറാനാ?
അവസാനം നൂറ്റിയിരുപതിൽ ഉറച്ചു.
നന്നാവൂല്ലാ, ബാംഗ്ലൂർ ഈ ജന്മത്തു നന്നാവൂല്ല... ഓട്ടോയിൽ കേറുമ്പോഴൊക്കെ പതിവായി മനസ്സിൽ തൊന്നുന്നതു പതിവു തെറ്റിക്കാതെ ഇക്കുറിയും തോന്നി.
"അളിയാ ഈ കോപ്പന്മാർ ഒടുക്കത്തെ ബ്ലേഡാണല്ലൊ"
"മ്... എത്ര കൊടുത്തു?" സാധനങ്ങൾ ഒരുവിധം ഒതുക്കിക്കൊണ്ട് അവൻ ചോദിച്ചു.
"നൂറ്റിയിരുപത്"
"ഹേയ്, അതു വളരെ കുറവാ. ഞാൻ ചിലപ്പോ അതിലും ഒത്തിരി കൂടുതൽ കൊടുത്താ വരാറ്"
അതു ശരി. അപ്പൊ തമ്മിൽ ഭേദം ഞാൻ തന്നെയാന്ന് തോന്നുന്നു. ഞാൻ ഹാപ്പിയായി.
"അപ്പോ നമ്മളൊരുമിച്ചു വീണ്ടും കുറച്ചു കാലം. അല്ലേ മച്ചൂ"
ഒറ്റയ്കിരുന്ന് മടുത്ത റോബിൻസൺ ക്രൂസ്സോയുടെ അടുത്തേയ്ക്കു ഏതെങ്കിലും ബല്യകാല ചങ്ങാതി ഒരു പായ്ക്കറ്റ് ഗോൾഡ്‌കിങ്ങ്സും, ഒരു മക്ഡവൽസ് പൈൻഡും കൊണ്ടു വഴിതെറ്റി വന്നിരുന്നെങ്കിൽ അങ്ങേർക്കുണ്ടാകാമായിരുന്ന ആ ഒരു സന്തോഷം അതു പറയുമ്പൊൾ മനോജിന്റെ മുഖത്തുണ്ടായിരുന്നു.
"അതെ അളിയാ, എന്നോ കഴിഞ്ഞു പോയെന്നു കരുതിയിരുന്ന നമ്മുടെ ആ പഴയ ലൈഫ്. നമുക്കിതൊന്നു കൊഴുപ്പിക്കണം. പണ്ട് കൊച്ചിയിലെപ്പോലെ"
ഏതോ തടിയിൽ കെട്ടിപ്പിടിച്ചു കിടന്ന് അവസാനം ഒരു ദ്വീപിലെത്തിയ പൊലെ, അല്ലങ്കിൽ ആ ദ്വീപിൽ പണ്ടത്തെ ക്രൂസ്സോ ചങ്ങാതിയെ കണ്ട പോലെ. അതൊക്കെ തന്നെയായിരുന്നു എന്റെയും അവസ്ത.
"നീ ഒന്നു വന്നിട്ടാകാമെന്നു കരുതിയാ. കഴിഞ്ഞ മൂന്നു മാസമായിട്ട് ഞാൻ ഭയങ്കര ഡീസെന്റാ. ഒറ്റയ്ക്കു വെള്ളമടിക്കാൻ ഇതു വരെയും ഒരു മൂഡ് കിട്ടിയില്ല" അവൻ ചിരിച്ചു.
"അപ്പോ എന്താ നമ്മുടെ ഫസ്റ്റ് പ്രോഗ്രാം? ബാറിലോ അതോ ബിവറേജസിലോ?"
"നീ പറ. ഞാൻ എന്തിനും റെഡി"
"അപ്പോ ചലോ ബിവറേജസ്"
ബൈക്ക് താഴെ സ്റ്റർട്ടായികഴിഞ്ഞു.
------------------------------------------------------
മക്ഡൊവെൽസ് സെലിബ്രേഷന്റെ റോയൽ ബ്രൗൺ കളർ. ഐസ് ക്യൂബുകളുടെ തണുപ്പിനെ ലഹരിയുടെ ചൂട് ഏറ്റുവാങ്ങുന്നു. അങ്ങിനെ ചൂടും തണുപ്പും ഇണ പിരിയാതെ സിരകളിലേയ്ക്ക്. പാതിയടഞ്ഞ് തുടങ്ങിയ കണ്ണുകളിൽ സിഗരറ്റിന്റെ കനൽ പ്രതിഫലിച്ചു.
"Fire at one end and a fool at other end" പുക ആഞ്ഞു വലിച്ചു തീ ശരിയാക്കി കൊണ്ട് മനോജ് പറഞ്ഞു.
"Yes. I am a fool. ജീവിക്കാനറിയാത്ത വിഡ്ഢി". അവൻ പതിയെ ബാൽക്കണിയിലേയ്ക്കിറങ്ങി.
മനോഹരമായ ഒരു സായാഹ്നം. നോക്കെത്താ ദൂരത്തിൽ പരന്നു കിടക്കുന്ന ഉത്തരഹള്ളിയുടെ സുന്ദര ദൃശ്യം. ഭൂരിഭാഗവും കെട്ടിടങ്ങളുടെ മേൽക്കൂരകൾ തന്നെ. തീപ്പെട്ടിക്കൂടുകൾ അടുക്കി വച്ചതു പൊലെ. അതിനും അപ്പുറം ചെഞ്ചായം പൂശിത്തുടങ്ങിയ ആകാശത്തിനു താഴെ വെള്ളി മേഘങ്ങൾ ഉമ്മ കൊടുത്തു ചുവപ്പിച്ചതു പോലെ ഒരു കുന്ന്. കുന്നിനു മുകളിൽ അമ്പലമോ പള്ളിയോ അങ്ങിനെ എന്തോ ഒന്ന് അവ്യക്തമായി കാണാം. തണുപ്പുള്ള ഒരു കുഞ്ഞിക്കാറ്റ് മുഖത്തു തഴുകുന്നു. ഒരു മൂളിപ്പാട്ടും പാടി അന്തിക്ക് ഒന്ന് മിനുങ്ങാൻ പോകുന്ന കാരണവന്മാരെ പോലെ കുന്നിനപ്പുറത്തേയ്ക്ക് വേഗത്തിൽ പോകുന്ന സൂര്യൻ.
"അളിയാ കൊള്ളാം. നിന്റെ ഉത്തരഹള്ളി. ആദ്യം ഈ സ്ഥല പേരു കേട്ടപ്പോൾ ഏതോ കാട്ടുമുക്കാണെന്നാ കരുതിയത്" ബാൽക്കണിയിലേയ്ക്ക് കസേര വലിച്ചിടുമ്പോൾ ഞാൻ അവനോട് പറഞ്ഞു.
"ഈ ബാൽക്കണി എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു." ഒരു സിഗരട്ടിന് ഞാനും തീ കൊളുത്തി.
"ഒറ്റയ്ക്ക് ഒരു പത്ത് ദിവസം താമസിച്ചു നോക്കൂ. എല്ലാ ഇഷ്ടവും പോകും" സിഗരറ്റിന്റെ ചാരം തട്ടിക്കൊണ്ട് അവൻ കുന്നിൻ ചെരുവിലേയ്ക്ക് നോക്കി.
"കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ഞാൻ അത് ഒരുപാട് അറിഞ്ഞു. ആരും വിളിക്കാറുമില്ല, കാണാറുമില്ല. ഞാൻ എങ്ങോട്ടും പോകാറുമില്ല. എല്ലാം കൊണ്ടും ഒറ്റയ്ക്ക്." അവൻ ഒരു ദീർഘശ്വാസം എടുത്തു.
"നീ ഇവിടെ അത്രയ്ക്കും ഒറ്റപ്പെട്ടുപോയെന്ന് ഞാൻ അറിഞ്ഞില്ല മച്ചൂ. കല്യണം കഴിഞ്ഞ് അഞ്ചോ ആറോ മാസമല്ലേ ആയുള്ളൂ. രണ്ടു പേരൂടെ അടിച്ചു പൊളിച്ച് ജീവിക്കുകാണന്നാ ഞാൻ കരുതിയത്"
ബാംഗ്ലൂർ വന്ന ആദ്യത്തെ ദിവസം മനോജിന്റെയും ശ്രീജിത്തിന്റെയും കൂടെ കറങ്ങാൻ പോയത് ഇന്നലെ എന്ന പോലെ ഓർക്കുന്നു. കമ്പനി ഗസ്റ്റ് ഹൗസിലായിരുന്നു ആ ദിവസങ്ങളിലെ എന്റെ താമസം. അന്നും മനോജ് ഈ ഉത്തരഹള്ളിയിലായിരുന്നു. ഞാൻ വന്ന അന്നു തന്നെ ഇവിടുന്ന് പത്തു പതിനഞ്ച് കിലോ മീറ്റർ വണ്ടിയുമോടിച്ച് അവൻ പറന്നെത്തിയതും, പിന്നെ ബൈക്കിന്റെ പിറകിൽ ഇരുത്തി അവൻ കാണിച്ചു തന്ന ബാംഗ്ലൂർ ഒരു പകപ്പോടെ ഉറ്റുനോക്കിയതും എല്ലാം കഴിഞ്ഞിട്ട് മാസങ്ങൾ ആറേഴ് കഴിഞ്ഞിരിക്കുന്നു.
വീണ്ടും രണ്ടുവട്ടം കൂടി ഞങ്ങൾ കണ്ടിരുന്നു.
രണ്ടു മൂന്ന് മാസങ്ങൾക്കു ശേഷം ഞാനും ഡിനിലും കൂടി മനോജ് മിനി ദമ്പതികളെ കണ്ട് ആശീർവ്വദിച്ച് അനുഗ്രഹിക്കാനും ഓരോ കപ്പ് ചായ കുടിക്കാനുമായി ഇവിടെ ഈ ഉത്തരഹള്ളിയിൽ വന്നിരുന്നു. ചായയും പിന്നെ സ്പെഷ്യലായി ഓരോ ഗ്ലാസ് പായസവും കുടിച്ച് കൊച്ചിയിലെ ഞങ്ങളുടെ പഴയ ജീവിതത്തിന്റെയും ജോലിയുടേയുമൊക്കെ ഓർമ്മകൾ വീണ്ടും ടെലികാസ്റ്റ് ചെയ്ത് ആനന്ദിച്ച് അറമാദിച്ച് തിരിച്ച് പോയപ്പൊൾ വീണ്ടും അവനോടൊപ്പം കുറച്ചു കാലം കഴിയാൻ സാധിക്കുമെന്ന് കരുതിയിരുന്നൊ?
പിന്നെ വെറും കാണലായിരുന്നില്ല, കൂടലായിരുന്നു. മനോജ് അച്ഛനാവാൻ പോകുന്നതിന്റെ കൂടൽ. പോരാത്തതിനു പൂനൈയിൽ നിന്ന് ദിലീപും ബാംഗ്ലൂരിൽ വന്നതിന്റെ ഒരു സന്തോഷം. ശ്രീജിത്തും അന്നു വൈകീട്ടു ഫ്രീ ആയി. കൊച്ചിയിലെ ആ പഴയ ക്വോറം തികയാൻ ഇനി അരവിന്ദിന്റെയും(മദ്യപാനിയല്ലങ്കിലും ടച്ചിങ്ങ്സ് ടച്ചു ചെയ്തിരുന്ന് കമ്പനി തന്നോളും) ഹരിയുടെയും കുറവു മാത്രം. അവർ അങ്ങു കൊച്ചിയിലായതിനാലും, മിനി നാട്ടിലായിരുന്നതിനാലും മനോജിന്റെ വീട്ടിൽ തന്നെ ഉള്ളതു കൊണ്ട് ഓണം പോലെ ഞങ്ങൾ അങ്ങ് കൂടി. അന്ന് അടിച്ചു പൂസായി കിടന്നുറങ്ങുമ്പൊൾ ഇനിയും ഇതു പോലെ ഒരു സമയം ഉണ്ടാകുമെന്ന് ചിന്തിച്ചിരുന്നോ?
"ഇല്ല.
ഒന്നും നേരെയാവാൻ പോകുന്നില്ല. അളിയാ നീയെങ്കിലും കരുതി ജീവിക്കുക. ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ കാര്യങ്ങൾ ചെയ്യുക. എങ്കിൽ നിനക്ക് അധികം നിരാശപ്പെടേണ്ടി വരില്ല.
എല്ലാവരോടും എത്ര ആത്മാർത്ഥത കാട്ടിയാലും, ആർക്കൊക്കെ വേണ്ടി എത്ര കഷ്ടപ്പെട്ടാലും ആരും നമ്മെ മനസിലാക്കിയെന്നു വരില്ല. അതിനി എത്ര പ്രീയപ്പെട്ടവരായാലും" അവൻ സിഗരറ്റ് താഴേയ്ക്ക് എറിഞ്ഞു.
ഇരുട്ട് വീണു തുടങ്ങി. തണുപ്പും.
ലഹരിയുടെ (അ)സുഖം അതിന്റെ ജോലി അവസാനിപ്പിക്കാറായി. ഇനി കുറച്ചു സമയം വിശ്രമിക്കണം. രാവിലെ മുതലുള്ള ഓട്ടത്തിന്റെയും തിരക്കിന്റെയും ക്ഷീണം കണ്ണുകളിലേയ്ക്ക് എത്തിത്തുടങ്ങി.
"നിനക്ക് ഉറക്കം വരുന്നോ? നീ അകത്തു പോയി കിടന്നോ. ഞാൻ കുറച്ചു കൂടെ കഴിഞ്ഞിട്ടേ ഉറങ്ങൂ. അൽപ്പം പണി ബാക്കിയുണ്ട്." അവൻ ചിരിച്ചു കൊണ്ട് കമ്പ്യൂട്ടറിൽ ഓർക്കുട്ട് ഓപ്പൺ ചെയ്തു.
"നിനക്ക് ഇതുവരെ ഇത് മടുത്തില്ലേ? കൊച്ചിയിലെ ഓഫിസിലും ഇതു തന്നെയല്ലായിരുന്നോ മെയിൻ പണി"
"നിനക്കതു പറയാം. കഴിഞ്ഞ മൂന്ന് മാസം ഇതൊക്കെയേയുണ്ടായിരുന്നുള്ളൂ ഒരു നേരമ്പോക്ക്. കുറെ ഓൺലൈൻ ഫ്രണ്ട്‌ഷിപ്പ് ഉണ്ടാക്കി."
"രണ്ടറ്റത്തുമിരുന്ന് രണ്ടു പേർ പരസ്പരം പറ്റിക്കുന്ന ഈ ഏർപ്പാട് നിനക്കെങ്ങിനാ ഇത്രക്ക് പിടിച്ചതെന്നാ എനിക്ക് മനസിലാവാത്തത്"
"പിടിച്ചിട്ടൊന്നുമല്ല. പക്ഷെ ഇപ്പോ ഇതൊരു ശീലമായിപ്പോയി" അവൻ ചിരിച്ചു.
"OK അപ്പോ നീ ചാറ്റൂ. നല്ല ക്ഷീണം. നാൻ തൂങ്ങപ്പോറേൻ. Good Night Dear!"
"OK Dear! Good Night!"
------------------------------------------------------
ജീവിതം എന്നത് പണ്ടാരോ പറഞ്ഞതുപോലെ ഒട്ടും മനസ്സിലാക്കാനാവാത്ത ഒരു കടങ്കഥയാണ്. കാരണം അത് എങ്ങോട്ടൊക്കെ പോകുമെന്നോ, എവിടെവരെയെത്തുമെന്നോ, ഏതൊക്കെ ഭാവങ്ങൾ കൈക്കൊള്ളുമെന്നോ ആർക്ക് പറയാൻ കഴിയും?
ആഘോഷിക്കുകയായിരുന്നു. അന്നുമുതൽ പിന്നങ്ങോട്ട്.
ഒറ്റയ്ക്ക് നടന്ന് മടുത്ത വഴികളിലൂടെ ഒരുമിച്ച്.
ഒരേ ഭാവം, ഒരേ താളം.
ആഘോഷങ്ങൾ, തമാശകൾ, പരാതികൾ, പരിഭവങ്ങൾ, ആധികൾ, വ്യാധികൾ...
ദൂരം മറന്നുള്ള യാത്രകളും, കീശ മറന്നുള്ള ചിലവുകളും. കണക്കുപറച്ചിലില്ലാത്ത സൗഹൃദവും.
പരിഭവങ്ങൾ ഒരു കുപ്പി റമ്മിന്റെ ആദ്യത്തെ പെഗ്ഗിലും ടെൻഷനുകൾ അവസാനത്തെ പെഗ്ഗിലും അലിഞ്ഞു പോകാൻ ശീലിച്ചു തുടങ്ങി.
പാചക പരീക്ഷണശാലകളിൽ ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലാത്ത പല പ്രോഡക്റ്റുകളും കണ്ടുപിടിക്കപ്പെട്ടു.
ഏറ്റവും തല്ലിപ്പൊളി കറിയ്ക്കുപോലും "കിടിലൻ, സൂപ്പർ" എന്നു പറയാൻ പഠിച്ചു.
മുറി വൃത്തിയാക്കുമ്പോളും തറ തുടക്കുമ്പോളും പാത്രങ്ങൾ കഴുകുമ്പോളും സ്വന്തം അമ്മയോടും പിന്നെ ഈ പണിയൊക്കെ സ്ഥിരമായി ചെയ്യുന്ന എല്ലാ അമ്മമാരോടും ഒരു പ്രത്യേക സ്നേഹവും ബഹുമാനവുമൊക്കെ തോന്നാനും തുടങ്ങി.
ഓഫീസിലേയ്ക്ക് ഒരുമണിക്കൂറോളം ബൈക്ക് ഓടിക്കണമെങ്കിലും ജീവിതം സമാധാനമുള്ളതായി തോന്നിയതുകൊണ്ട് ആ ദൂരം ഒരു പ്രശ്നമായില്ല. നഗരജീവിതം വളരെ അടുത്തു കണ്ടുകൊണ്ട് ദിവസവും ഉത്തരഹള്ളിയിൽ നിന്നും കോറമംഗലയിലേയ്ക്ക് ഞാൻ എന്റെ മയിൽ വാഹനമുരുട്ടിപ്പോന്നു.
മിക്കവാറും ദിവസങ്ങളിൽ "നടന്നു പോയിരുന്നെങ്കിൽ ഇതിലും വേഗത്തിൽ എത്തുമായിരുന്നു" എന്നു മനസ്സിൽ പറഞ്ഞുകൊണ്ട് ട്രാഫിക് ബ്ലോക്കിലൂടെ ശരിക്കും വണ്ടി ഉരുട്ടി നീങ്ങി.
"ഇനി ലേറ്റായി വന്നാൽ ഞാൻ വേറേ ആളെ നോക്കും" എന്ന ധ്വനിയുള്ള മെയിലുകൾ എന്നെക്കാത്ത് ഇൻബോക്സിൽ വെയ്റ്റ് ചെയ്തു. മുഴുവൻ വായിക്കാൻ പോലും മെനക്കെടാതെ അതൊക്കെ ഡിലീറ്റഡ് മെയിൽസ് ഫൊൾഡറിലേയ്ക്ക് യാത്രയാക്കി.
അങ്ങിനെ ഇലയ്ക്കും മുള്ളിനും വലിയ കേടുപാടുകളൊന്നും സംഭവിക്കാതെ മാസങ്ങൾ റ്റാറ്റാ പറഞ്ഞ് പൊയ്കോണ്ടേയിരുന്നു.
എല്ലാ മാസാവസാനവും ശമ്പളം കൃത്യമായി അക്കൗണ്ടിൽ വരികയും ഒരാഴ്ച പോലും ഒന്നു വിശ്രമിക്കാതെ എങ്ങോട്ടൊക്കെയോ പൊയ്ക്കോണ്ടുമിരുന്നു. ഇടയ്ക്കൊക്കെ നാട്ടിൽ പോയി കൂടുതൽ ദാരിദ്ര്യവാസികളായി ഞങ്ങൾ മടങ്ങിയെത്തി.
ഇതിനിടയ്ക്കെപ്പൊഴോ മനോജ് ഒരു പെൺകുഞ്ഞിന്റെ അച്ചനായി.
കയ്യിൽ കാശില്ലങ്കിൽ കടം മേടിച്ച് മിക്കവാറും എല്ലാ ആഴ്ച്ചയവസാനവും കുഞ്ഞിനെ കാണാൻ പോകുന്ന ആ അച്ചനെ ഞാൻ കൗതുകത്തോടെ കണ്ടുനിന്നു.
കുഞ്ഞിനു നല്ലൊരു പേരു തപ്പി ഇന്റർ നെറ്റിലും പഴയ മാഗസിനുകളിലും ഞങ്ങൾ ഒരുമിച്ചു കയറിയിറങ്ങി.
ഞങ്ങൾ കണ്ടുപിടിച്ച പേരുകൾക്ക് ഭംഗി കൂടിപ്പോയതു കൊണ്ടാവാം കുഞ്ഞിന്റെ അമ്മ വീട്ടുകാർ തന്നെ ഒരു നല്ല പേരു കണ്ടെത്തി.
ദേവിക
എനിക്ക് ഒരുപാട് ഇഷ്ടമായ പേര് (ആ കഥ പിന്നൊരിക്കൽ...).
അങ്ങിനെ അവൾ ഞങ്ങളുടെ പ്രീയപ്പെട്ട ദേവികകുട്ടിയുമായി.
രാത്രിയുടെ യാമങ്ങളിലും, സ്നേഹം വാത്സല്യമാകുന്ന സമയങ്ങളിലും ദേവികക്കുട്ടി ഫോണിലൂടെ ഞങ്ങളുടെ വീട്ടിലെത്തി. അവളുടെ കരച്ചിലും ചിരിയും മുറിയിൽ നിറഞ്ഞു.
മാസങ്ങൾ ഓടി മറഞ്ഞുകൊണ്ടിരുന്നു.
മഴക്കാലം ബാംഗളൂരിനെ ചെളിയിലും ട്രാഫിക് ബ്ലോക്കിലും മുക്കിത്തുടങ്ങി.
ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടന്നു പെയ്യുന്ന മഴ.
മണിക്കൂറുകൾ കാത്തുനിന്നാലും ശക്തി കുറയുകപോലുമില്ലാത്ത പേമാരി.
ബാംഗ്ലൂർ പണ്ട് ഇങ്ങനെയേയായിരുന്നില്ലത്രേ. വളരെ ശാന്ത ഭാവത്തിൽ മാത്രമേ പണ്ടു മഴ പെയ്തിരുന്നുള്ളൂ.
മുഴുവൻ നനഞ്ഞു കുളിച്ച് വീട്ടിൽ വന്നു കയറുന്ന വൈകുന്നേരങ്ങളിലൊന്നിൽ എനിക്ക് ഗ്ലാസ് നീട്ടിക്കൊണ്ട് അവൻ പറഞ്ഞു.
"മച്ചൂ, മിനിയും കുഞ്ഞും മിക്കവാറും അടുത്ത മാസമവസാനത്തോടെ തിരിച്ചു വരും."
ഒരു നിമിഷം ഞങ്ങൾ പരസ്പരം കണ്ണുകളിലേയ്ക്ക് നോക്കി.
ഒരു ദീർഘനിശ്വാസം ആരിൽ നിന്നോ ഉയർന്നു.
"നല്ലത് അളിയാ നല്ലത്. ഇനി നീ ശരിക്കും കുടുംബനാഥൻ. ഞാൻ വീണ്ടും ബാച്ചി ലൈഫ്." ഗ്ലാസ്സ് പരസ്പരം മുട്ടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
"അപ്പോ ഈ സിനിമയുടെ അവസാന ഭാഗമായി അല്ലേ?"
"മ് മ് അതേ."
നിശബ്ദമായി ആ രാത്രിയും മെല്ലെ കണ്ണടച്ചു.
------------------------------------------------------
എത്ര വേഗത്തിലാണ് കാലം അതിന്റെ ചിറകടിക്കുന്നത്.
ഒരു വർഷത്തോളം സമയം പോകാൻ ഒരു സിനിമ കണ്ടു തീരുന്ന തോന്നൽ മാത്രം.
വളരെക്കുറച്ച് സമയത്തിനുള്ളിൽ ജീവിതം വീണ്ടും തനിച്ച്.
ഇനിയുള്ള താമസം ഒറ്റയ്‌ക്ക് മതി എന്ന് വളരെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
വഴക്കടിക്കുമ്പോളും സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന, "നീ വിഷമിക്കാതെ. നമുക്ക് അത് ശരിയാക്കാം" എന്ന് പറഞ്ഞ് എന്ത് തലവേദന പിടിച്ച പ്രശ്നത്തിലും കൂടെ നിൽക്കുന്ന, വെളുപ്പാൻകാലത്ത് വിളിച്ചുണർത്തി തലേന്നത്തെ കാര്യത്തിന് സോറി പറയുന്ന ഒരു സൗഹൃദം ഇനി കണ്ടെത്തിയെന്ന് വരില്ലല്ലോ.
"അപ്പോ ഇന്ന് ലാസ്റ്റ് ഡേ ആണല്ലേ? നീ നേരത്തേ വരുമോ? ഞാൻ മീൻകറി ഉണ്ടാക്കി വയ്ക്കാം. ബാക്കിയൊക്കെ ഒപ്പിച്ചോണ്ട് പോന്നോ" അവൻ ഫോണിൽ.
നേരത്തെ പോകണമെന്ന് ശരിക്കും ആഗ്രഹിക്കുമ്പോൾ അത്യാവശ്യ പണി വരുന്നത് സധാരണയാണല്ലോ.
"അളിയാ, ഞാൻ പണി കിട്ടിയിരിക്കുകാ. ലേറ്റാകും. പക്ഷേ വാങ്ങിച്ചോണ്ടേ വരൂ"
"ശരി. നീ വന്നിട്ടേ ഞാൻ കഴിക്കൂ."
അന്ന് ബൈക്കിന് സ്പീഡ് വളരെക്കൂടുതലായിരുന്നു.
"മച്ചൂ, മീൻകറി എപ്പടി?"
"സൂപ്പർ മച്ചാ."
"മനോജ് വച്ചതുകൊണ്ടാ"
"അതെ. അതുകൊണ്ടു തന്നെയാ"
"ഞാൻ എന്ത് വച്ചാലും കിടിലനാ അല്ലേ?"
"നീ പുലിക്കുട്ടിയല്ലേ"
മനസ്സ് തേങ്ങുന്നുവോ. ഇനി ഈ ചോദ്യങ്ങൾ എന്ന് കേൾക്കും. ഈഗോ അടിച്ച് ഒരു വഴക്കോ മുഖം കറുപ്പിക്കലോ ഉണ്ടാവാൻ ഇത്രയും മതിയായിരുന്നു ഇന്നലെവരെ (കഴിച്ചു കഴിയുമ്പോൾ അതു മറക്കുമെങ്കിലും)
കണ്ണ് നിറയുന്നോ അതോ പെട്ടന്ന് പൂസായോ?
"ഇനി ഇങ്ങനെ ഒരു കാലം ഉണ്ടാവില്ല. എനിക്കറിയാം. നമ്മൾ ഇനി കണ്ടെന്നും വരില്ല." അവൻ ഗ്ലാസ്സ് ഫിനീഷ് ചെയ്തുകൊണ്ട് പറഞ്ഞു.
"അതെന്താടാ? ഞാൻ നാളെ നാടുവിട്ട് പോകുമോ. കണാതിരിക്കാൻ മാത്രം"
"കാണാൻ സാധിച്ചാൽ മഹാഭാഗ്യം മാത്രം. ആദ്യം കുറച്ചുനാളൊക്കെ നീ വരുമായിരിക്കാം. പിന്നെ പതിയെ അതും നിൽക്കും."
"എനിക്ക് വരണമെന്ന് തോന്നുമ്പോളൊക്കെ ഞാൻ പറന്നു വരില്ലേ മച്ചൂ"
ഞാൻ അവസാന ഭാഗം റമ്മുകൂടി രണ്ടു ഗ്ലാസ്സിലും തുല്യമായി ഒഴിച്ചു.
"ലാസ്റ്റ് പെഗ്. ഇതൊന്നു മുട്ടിക്കെടാ."
"കുറച്ചു കാലത്തെ സന്തോഷത്തിനും പങ്കുവയ്ക്കലിനുമൊക്കെ കണ്ണീരോടെ വിട." അവൻ ഗ്ലാസ്സ് ഉയർത്തി.
"സന്തോഷത്തൊടെ മുട്ടിക്കെടാ. നമ്മൾ ഇനിയും ഒരുപാട് തവണ കാണും, കൂടും"
"അപ്പോ ചിയേഴ്‌സ്"
ഗ്ഗാസ്സുകൾ കൂട്ടിമുട്ടി.
"അളിയാ, ഇന്ന് നമുക്ക് ഒരുമിച്ച് കിടന്നുറങ്ങണം" ഗ്ലാസും കുപ്പിയുമൊക്കെ എടുത്തുവക്കുമ്പോൾ അവൻ പറഞ്ഞു.
"അതെ. ഇന്ന് നമ്മൾ ഒരുമിച്ച് ഉറങ്ങും"
രാത്രിയുടെ സംഗീതത്തിൽ ഉത്തരഹള്ളിയെ ഒരുവട്ടം കൂടി കാണാൻ ഞാൻ ബാൽക്കണിയിലേയ്ക്കിറങ്ങി.
Wednesday, November 12, 2008
Monday, November 10, 2008
മാടത്തയുടെ കണ്ണുനീർത്തുള്ളികൾ...
മാടത്തയുടെ ചിറകുകൾക്ക് നീല
നിറമായിരുന്നു
അവളുടെ കണ്ണുകളിൽ ഒരായിരം വർണ്ണങ്ങൾ വിരിഞ്ഞു തുടങ്ങിയ കാലം
കാലവും, പ്രകൃതിയും അവളെ ഒറ്റയ്ക്കാക്കിയ ഒരു വേനൽക്കാലം
ജീവിതത്തിന്റെ നാൽക്കവലയിൽ അവൾ പകച്ചു നിന്നപ്പോൾ
ആരോ പറഞ്ഞു, നീ ഈ വഴി പോകുക
പിന്തിരിയാതെ...
ആ വഴിയിലൂടെ മാടത്ത നടന്നു തുടങ്ങി
എവിടെ എത്തുമെന്ന് അറിയാതെ..
അവളുടെ കുഞ്ഞിചിറകുകൾക്കു ബലം വച്ചപ്പോൾ,
അവളുടെ കണ്ണുകൾ നിറഭേദങ്ങളെ തിരിച്ചറിഞ്ഞപ്പോൾ...
ഹൃദയത്തിന്റെ വഴിയിലേയ്ക്കു അവൾ തിരികെ പറന്നു..
മിഥ്യകളുടെ ആ വനവീഥിയെ പിറകിലുപേക്ഷിച്ച്..
ജീവിതത്തിന്റെ സുഖനൊമ്പരങ്ങളെ ഹൃദയത്തിൽ ഒരുമിച്ചു പങ്കിട്ട നാളുകളൊരുപാടു കഴിഞ്ഞപ്പോൾ...
ഒർമ്മയിൽ ദുഃസ്വപ്നങ്ങളായി ആ നാളുകൾ അവളെ അലട്ടിയ സന്ധ്യകളിലൊന്നിൽ..
ഒരായിരം കണ്ണുനീർത്തുള്ളികളായി ആ മൗന നൊമ്പരങ്ങൾ ഒരു വേനൽ മഴപൊലെ
ഭൂമിയിലേയ്ക്കു പെയ്തിറങ്ങി.....
മഴയുടെ സ്പർശ്ശമേൽക്കാത്ത ഊഷര ഭൂമിയിൽ മിന്നൽ പിണരുകളായി അവ തിമിർത്തു പെയ്തു..
മഴ പെയ്തൊഴിഞ്ഞപ്പോൾ ആ മാനം ചിരിച്ചു, ഹൃദയം തുറന്ന്..
അവളുടെ കണ്ണുനീർത്തുള്ളികളെ എറ്റു വാങ്ങിയ ഭൂമിയും ചിരിച്ചു..
അവർക്കു മുൻപിൽ അനന്ത നീലാകാശവും, പച്ചപ്പുൽമേടുകളും പൂക്കൾ ചൂടി നിന്നു...
നിറമായിരുന്നു
അവളുടെ കണ്ണുകളിൽ ഒരായിരം വർണ്ണങ്ങൾ വിരിഞ്ഞു തുടങ്ങിയ കാലം
കാലവും, പ്രകൃതിയും അവളെ ഒറ്റയ്ക്കാക്കിയ ഒരു വേനൽക്കാലം
ജീവിതത്തിന്റെ നാൽക്കവലയിൽ അവൾ പകച്ചു നിന്നപ്പോൾ
ആരോ പറഞ്ഞു, നീ ഈ വഴി പോകുക
പിന്തിരിയാതെ...
ആ വഴിയിലൂടെ മാടത്ത നടന്നു തുടങ്ങി
എവിടെ എത്തുമെന്ന് അറിയാതെ..
അവളുടെ കുഞ്ഞിചിറകുകൾക്കു ബലം വച്ചപ്പോൾ,
അവളുടെ കണ്ണുകൾ നിറഭേദങ്ങളെ തിരിച്ചറിഞ്ഞപ്പോൾ...
ഹൃദയത്തിന്റെ വഴിയിലേയ്ക്കു അവൾ തിരികെ പറന്നു..
മിഥ്യകളുടെ ആ വനവീഥിയെ പിറകിലുപേക്ഷിച്ച്..
ജീവിതത്തിന്റെ സുഖനൊമ്പരങ്ങളെ ഹൃദയത്തിൽ ഒരുമിച്ചു പങ്കിട്ട നാളുകളൊരുപാടു കഴിഞ്ഞപ്പോൾ...
ഒർമ്മയിൽ ദുഃസ്വപ്നങ്ങളായി ആ നാളുകൾ അവളെ അലട്ടിയ സന്ധ്യകളിലൊന്നിൽ..
ഒരായിരം കണ്ണുനീർത്തുള്ളികളായി ആ മൗന നൊമ്പരങ്ങൾ ഒരു വേനൽ മഴപൊലെ
ഭൂമിയിലേയ്ക്കു പെയ്തിറങ്ങി.....
മഴയുടെ സ്പർശ്ശമേൽക്കാത്ത ഊഷര ഭൂമിയിൽ മിന്നൽ പിണരുകളായി അവ തിമിർത്തു പെയ്തു..
മഴ പെയ്തൊഴിഞ്ഞപ്പോൾ ആ മാനം ചിരിച്ചു, ഹൃദയം തുറന്ന്..
അവളുടെ കണ്ണുനീർത്തുള്ളികളെ എറ്റു വാങ്ങിയ ഭൂമിയും ചിരിച്ചു..
അവർക്കു മുൻപിൽ അനന്ത നീലാകാശവും, പച്ചപ്പുൽമേടുകളും പൂക്കൾ ചൂടി നിന്നു...
Friday, November 7, 2008
അൽപ്പ സമയം ഞാനൊന്നു കണ്ണടച്ചോട്ടെ...
എനിക്ക് മടുത്തുതുടങ്ങിയിരിക്കുന്നു
എന്നും ഒരേ താളം. ഒരേ ഏകാന്തത
ഒരേ കഥ മാത്രം പറയുന്ന പ്രവർത്തി ദിനങ്ങൾ
തമാശകൾ, പരിഭവങ്ങൾ, കുറുമ്പുകൾ എല്ലാറ്റിനും ഒരേ വികാരം
ജീവിതത്തിന്റെ നിറം നഷ്ടപ്പെട്ടതു പോലെ
ആവർത്തനം അതിന്റെ അതിരു കടന്നിരിക്കുന്നു
ജീവിതത്തിന്റെ തിരക്കുകളിൽ എനിക്കെന്തൊക്കെയോ നഷ്ടപ്പെടുന്നു
പലതും നേടുമ്പോൾ ചിലതൊക്കെ ഞാൻ മറന്നു പോകുന്നുണ്ടോ?
അല്ലങ്കിൽ പിന്നെ എന്തിനാണീ വേദന
എന്നോ പിന്നിട്ട നടപ്പാതകൾ, എവിടെയോ മറഞ്ഞ വസന്തകാല പക്ഷികൾ!
ഈറനണിഞ്ഞ പുലരികൾ, ചെഞ്ചായം പൂശിയ സായംസന്ധ്യകൾ!
ഞാനിതൊന്നും കാണാറില്ലന്നോ?
അമ്മയുടെ ഗന്ധവും, ആ മടിത്തട്ടിലെ മയക്കവും
പിന്നെ എന്റെ കിളിക്കൂട്ടിലെ നല്ല നിമിഷങ്ങളും എനിക്കന്യമെന്നോ?
മഴയുടെ താളവും, മഞ്ഞിന്റെ കുളിരും
ആത്മസുഹ്രുത്തിനോടൊപ്പമുള്ള യാത്രകളും
എല്ലാം ഞാൻ നഷ്ടപ്പെടുത്തിയോ?
എന്റെ കുറുമ്പിയുടെ കുസ്രുതി കണ്ണുകളും, വാചാലതയും
പ്രണയക്കുറിപ്പുകളും പരിഭവങ്ങളുമൊക്കെ ദൂരത്തെങ്ങോ ആണെന്നൊ?
എന്റെ വർണ്ണങ്ങളും, ചിത്രപ്പലകയും
അതിലെന്നോ ഞാൻ തീർത്ത ചിത്രങ്ങളും പൊടി പിടിച്ചുവെന്നോ?
ഇല്ല, ഞാൻ വിശ്വസിക്കില്ല.
കാരണം, ഇതൊന്നുമില്ലാതെ ഞാനില്ല
ഞനൊന്നോർത്തോട്ടെ.
അതിനായി അൽപ്പ സമയം ഞാനൊന്ന് കണ്ണടച്ചോട്ടെ...
എന്നും ഒരേ താളം. ഒരേ ഏകാന്തത
ഒരേ കഥ മാത്രം പറയുന്ന പ്രവർത്തി ദിനങ്ങൾ
തമാശകൾ, പരിഭവങ്ങൾ, കുറുമ്പുകൾ എല്ലാറ്റിനും ഒരേ വികാരം
ജീവിതത്തിന്റെ നിറം നഷ്ടപ്പെട്ടതു പോലെ
ആവർത്തനം അതിന്റെ അതിരു കടന്നിരിക്കുന്നു
ജീവിതത്തിന്റെ തിരക്കുകളിൽ എനിക്കെന്തൊക്കെയോ നഷ്ടപ്പെടുന്നു
പലതും നേടുമ്പോൾ ചിലതൊക്കെ ഞാൻ മറന്നു പോകുന്നുണ്ടോ?
അല്ലങ്കിൽ പിന്നെ എന്തിനാണീ വേദന
എന്നോ പിന്നിട്ട നടപ്പാതകൾ, എവിടെയോ മറഞ്ഞ വസന്തകാല പക്ഷികൾ!
ഈറനണിഞ്ഞ പുലരികൾ, ചെഞ്ചായം പൂശിയ സായംസന്ധ്യകൾ!
ഞാനിതൊന്നും കാണാറില്ലന്നോ?
അമ്മയുടെ ഗന്ധവും, ആ മടിത്തട്ടിലെ മയക്കവും
പിന്നെ എന്റെ കിളിക്കൂട്ടിലെ നല്ല നിമിഷങ്ങളും എനിക്കന്യമെന്നോ?
മഴയുടെ താളവും, മഞ്ഞിന്റെ കുളിരും
ആത്മസുഹ്രുത്തിനോടൊപ്പമുള്ള യാത്രകളും
എല്ലാം ഞാൻ നഷ്ടപ്പെടുത്തിയോ?
എന്റെ കുറുമ്പിയുടെ കുസ്രുതി കണ്ണുകളും, വാചാലതയും
പ്രണയക്കുറിപ്പുകളും പരിഭവങ്ങളുമൊക്കെ ദൂരത്തെങ്ങോ ആണെന്നൊ?
എന്റെ വർണ്ണങ്ങളും, ചിത്രപ്പലകയും
അതിലെന്നോ ഞാൻ തീർത്ത ചിത്രങ്ങളും പൊടി പിടിച്ചുവെന്നോ?
ഇല്ല, ഞാൻ വിശ്വസിക്കില്ല.
കാരണം, ഇതൊന്നുമില്ലാതെ ഞാനില്ല
ഞനൊന്നോർത്തോട്ടെ.
അതിനായി അൽപ്പ സമയം ഞാനൊന്ന് കണ്ണടച്ചോട്ടെ...
Subscribe to:
Posts (Atom)