Thursday, January 22, 2009

രവിയുടെ ഒരു ദിവസം.

എരിഞ്ഞു തീരാറായ സന്ധ്യ. വഴിയോരക്കച്ചവടക്കാരുടെ ബഹളങ്ങളിലൂടെ, തെരുവുനായ്ക്കളുടെയും വാഹനങ്ങളുടെയും ഇടയിലൂടെ രവി നടക്കുകയായിരുന്നു.

നഗരം എന്നും ബഹളമയമാണ്‌. ആർത്തുല്ലസിച്ചും രമിച്ചും മദിച്ചും നഗരം അതിന്റെ നിമിഷങ്ങൾ ആസ്വദിച്ചുകൊണ്ടിരിക്കുന്നു.

നീ നിന്റെ സമയവും സമ്പാദ്യവും എനിക്കു തരൂ... ഞാൻ നിനക്കു നൈമഷിക സുഖങ്ങൾ തരാം. എല്ലാ നഗരങ്ങളും ഇങ്ങനെയാവും പറഞ്ഞു കൊണ്ടിരിക്കുക.

ആസ്വദിക്കാൻ ഒരു മനസ്സുള്ളവർക്കൊക്കെ വരാം. പങ്കു ചേരാം.

തണുപ്പുകാറ്റിനു ശക്തി കൂടുന്നതു പോലെ. ഒരു സ്വെറ്റർ എടുക്കാമായിരുന്നു. രവി ഓർത്തു.

അൽപ്പം കൂടി നടന്നാൽ ആ ഹോട്ടൽ എത്തും. ഹോട്ടൽ എന്നു വിളിക്കാമോ. നാട്ടിലെ കണക്കിലാണങ്കിൽ തട്ടുകട എന്നു പറയാം. വൃത്തിയും വെടിപ്പും നോക്കുന്നവരേ വരരുത്‌ പ്ലീസ്‌...

വൃത്തിയുടെ മാനങ്ങൾ എന്തൊക്കെയായിരിക്കും. രവിക്കു ചിരിവന്നു. വളരെ വെടിപ്പായി വച്ചിരിക്കുന്ന മേശകളും കസേരകളും, ഭംഗിയായി അലങ്കരിച്ചിരിക്കുന്ന മുറികളും ഹാളുകളും. അല്ലങ്കിൽ മനോഹരമായി വസ്ത്രം ധരിച്ച സേവകരും കണ്ണാടി പോലുള്ള പാത്രങ്ങളും പിന്നെ കണ്ടാൽ വൃത്തിയുണ്ടെന്നു തോന്നിപ്പിക്കുന്ന വിഭവങ്ങളും...

അല്ലാതെ പിന്നെ. ഇതിൽ കൂടുതലെന്തു വേണം. ഇതു പോലും ചെയ്യാൻ കഴിയാത്തവരാണല്ലോ ഏറയും.

സാധാരണക്കാർക്ക്‌ അപ്രാപ്യമായ ഈ ഭക്ഷണശാലകളുടെ അകത്തളങ്ങളിലെ കാപട്യങ്ങളുടെ കാഴ്ചകൾ കുറെക്കാലം അടുത്തുകാണുവാൻ കഴിഞ്ഞതു കൊണ്ട്‌ വലിയ ഹോട്ടലുകളേക്കാൾ തനിക്കിഷ്ടം ചെറിയവയാണ്‌.

ഹോട്ടലിൽ നല്ല തിരക്ക്‌. തൊട്ടടുത്ത്‌ ഒരു മദ്യശാലയായതു കൊണ്ടാവാം പാർസൽ വാങ്ങാൻ നിൽക്കുന്നവർക്കൊക്കെ ലഹരിയുടെ മണം. വറുത്തതും പൊരിച്ചതുമൊക്കെ യഥേഷ്ടം ലഭിക്കുന്ന സ്ഥലമാണിത്‌. കുറച്ചു പയ്യന്മാർ ചേർന്നു നടത്തുന്നു. എന്നാണാവോ എല്ലാം കൂടെ തല്ലിപ്പിരിയുന്നത്‌.

ഒരു ഗ്യാപ്പ്‌ കിട്ടാൻ കുറേ സമയം നിൽക്കണം. ഒരു പ്ലേറ്റ്‌ പുലാവും ഒരു അയില വറുത്തതും പാർസൽ പറഞ്ഞു. പൊതിഞ്ഞു കിട്ടാൻ കുറച്ചു സമയം കൂടി എടുക്കും. തിരക്കിൽ നിന്നും അൽപ്പം മാറി നിൽക്കാമെന്നു കരുതി പതിയെ പുറത്തേയ്ക്കിറങ്ങി. മദ്യശാലയുടെ മുന്നിൽ വെറുതേ നിൽക്കുന്നതും ചിലപ്പോൾ പ്രലോഭിപ്പിക്കും എന്നു രവിക്ക്‌ തോന്നി. കൈകൾ പേഴ്സിൽ തനിയേ തടഞ്ഞു.

----------------------

നല്ല തണുപ്പ്‌. രവിയെ പതിയെ വിറച്ചു തുടങ്ങി. എങ്കിലും അയാൾ അകത്തേയ്ക്ക്‌ കയറാതെ മുറിയുടെ വാതിൽക്കൽ തന്നെ നിന്നു. തണുപ്പ്‌ എന്നും തനിക്ക്‌ ഇഷ്ടമായിരുന്നുവെന്ന് അയാൾ ഓർത്തു. ബാംഗ്ലൂരിൽ എത്തുവാൻ ഒരിക്കൽ കൊതിച്ചിരുന്നതിനു ഒരു പ്രധാന കാരണവും ഈ തണുപ്പിനൊടുള്ള പ്രണയമായിരുന്നു. ഇപ്പോ മഞ്ഞുകാലത്തു മാത്രമാണ്‌ ഇവിടെയും തണുക്കുന്നത്‌. വേനലും മഴയുമൊക്കെ നാട്ടിലേക്കാളും കഷ്ടം.

ചുരുണ്ടുമൂടി കിടന്നുറങ്ങാൻ ആരും കൊതിക്കുന്ന കാലാവസ്ഥയാണ്‌ ഈ ജനുവരിയിൽ. മിക്കവാറും എല്ലാവരും വൈകി എണീക്കുവാൻ ഇഷ്ടപ്പെടുന്നതും ഈ മാസങ്ങളിലാണ്‌. പക്ഷെ തനിക്ക്‌ മാത്രം എന്തേ ഉറക്കം വരാത്തത്‌ എന്ന് രവി അത്ഭുതപ്പെട്ടില്ല. അൽപ്പം മുൻപ്‌ അകത്താക്കിയ ബിയറിന്റെ നനുത്ത സുഖം പോലും തന്നെ ശാന്തമാക്കാത്തതിന്റെ കാരണവും അയാൾ ആലോചിച്ചില്ല. രവിക്ക്‌ എല്ലാം അറിയാമായിരുന്നു.

ജീവിതം ഒരു സുഖമുള്ള പ്രതീക്ഷയാണന്ന് പണ്ട്‌ ആരോ പറഞ്ഞിട്ടുണ്ട്‌. പക്ഷേ ചിലപ്പോഴെങ്കിലും അതു തെറ്റിപ്പോവാറുണ്ടെന്ന് രവിക്ക്‌ തോന്നി.

ഇത്രയും കാലം കൊണ്ട്‌ ജീവിതം തന്നെ എന്താണ്‌ പഠിപ്പിക്കാൻ ശ്രമിച്ചുണ്ടാവുക. ഒന്നിലും ഒരുപാട്‌ ദുഖിക്കുകയും സന്തോഷിക്കുകയും അരുതെന്നോ? ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്നോ? അതുമല്ലങ്കിൽ നിനക്ക്‌ കൊടുക്കുവാൻ ഒന്നുമില്ലങ്കിൽ നിന്നെ ആർക്കും വേണ്ടന്നോ.... ആവോ. അറിയില്ല.

വിടപറയുന്ന സന്ധ്യ ഈ രാത്രിയോട്‌ എന്താവും പറഞ്ഞിട്ടുണ്ടാവുക. നാളെയും ഒരു പ്രഭാതമുണ്ടെന്നോ, അതോ ഇനിയും എത്ര സമയം നീ തനിച്ചിരിക്കണമെന്നോ. അതും അറിയില്ല. ഒന്നിൽ പ്രതീക്ഷയും മറ്റൊന്നിൽ നിരാശയും.

ശരിക്കും തന്റെ ഭാഗത്തും തെറ്റുണ്ടാവും. എല്ലാവരിൽ നിന്നും എന്തൊക്കെയോ പ്രതീക്ഷിച്ചത്‌. അല്ലങ്കിൽ ഒരുപാട്‌ സ്നേഹിക്കാൻ ശ്രമിച്ചത്‌.

രവി ആലോചിക്കുകയായിരുന്നു. പതിനാറാമത്തെ വയസ്സിൽ പത്ര വിതരണത്തിൽ തുടങ്ങിയതാണ്‌ അലച്ചിൽ. വീട്ടിലെ കഷ്ടപ്പാടൊക്കെ എന്നും തനിക്ക്‌ പ്രചോദനമായിട്ടേയുള്ളൂ. ഒരുപാട്‌ ജോലികൾ ചെയ്തു. സീസണിൽ പടക്കവും കേക്കും കച്ചവടം മുതൽ പെയ്ന്റിംഗും കൃഷിയും പിന്നെ ഇരുമ്പ്‌ പണിയും... ഹോട്ടലിലും ബാറിലും ജോലി നോക്കി. പിന്നങ്ങോട്ട്‌ കമ്പ്യൂട്ടറും ഡി.ടി.പി യും, ഇപ്പോൾ ഡിസൈനിംഗും... കൂട്ടത്തിൽ പഠനവും.

രണ്ടു മൂന്ന് വർഷം മുൻപു വരെ അലച്ചിൽ മാത്രമായിരുന്നു ബാക്കി. ഇപ്പോഴാണ്‌ ഒന്ന് പച്ച പിടിച്ചുതുടങ്ങിയത്‌. ഇതുവരെ കിട്ടുന്ന പണമൊക്കെ സ്വന്തം ചിലവും കഴിഞ്ഞ്‌ കുടുംബത്തിന്റെ കടം തീർക്കാനായി ചിലവഴിക്കുകയായിരുന്നു. വീട്‌ വയ്ക്കാനായും മറ്റും പലരോടായി പലപ്പോഴായി വാങ്ങിയ കടങ്ങൾ. ഇനിയുമുണ്ട്‌ കുറച്ചു കൂടി. എങ്കിലും അത്‌ സമാധാനമുണ്ട്‌. സ്വന്തം പേരിൽ ബാങ്ക്‌ ലോണുകൾ കൂടിയെങ്കിലും വീട്ടിൽ കടം കുറഞ്ഞുവല്ലോ. അച്ചനും അതു തന്നെയാണ്‌ പറഞ്ഞത്‌. വീട്ടിലേയ്ക്ക്‌ തരാനൊന്നുമില്ലങ്കിലും പുരയിടത്തിന്റെ കടം കുറച്ചെങ്കിലും കുറയുമല്ലോ. അവർക്കും അതു മതിയായിരുന്നു. കുറച്ചു പണമെങ്കിലും എല്ലാ മാസവും വീട്ടിലേയ്ക്ക്‌ കൊടുക്കുവാൻ തനിക്ക്‌ അതിയായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും...

ഇനിയുമുണ്ട്‌ കുറച്ചുകൂടി ഉത്തരവാദിത്വങ്ങൾ. അനിയത്തിമാരുടെ കല്യാണം നടത്തണം. വീട്‌ കുറച്ച്‌ കൂടി നല്ലതായി പണിയണം. പിന്നെ തന്റെ പെണ്ണിനെ അന്തസ്സായി കെട്ടിക്കൊണ്ട്‌ വരണം. എല്ലാം കൂടി നടക്കണമെങ്കിൽ എത്ര പണം വേണ്ടി വരും. വേണ്ട ആലോചിക്കാതിരിക്കുകയാണ്‌ നല്ലത്‌. അമ്മ പറയും പോലെ എല്ലാം തക്ക സമയത്ത്‌ ദൈവം നടത്തിതരും. നടത്തി തന്നോട്ടെ. ഒരു വിരോധവുമില്ല.

എങ്കിലും കഴിഞ്ഞ തവണ നാട്ടിൽ ചെന്നപ്പോൾ അച്ചൻ ചോദിച്ചു. ഇത്രയും കാലം പണിയെടുത്തിട്ട്‌ നിന്റെ കൈയ്യിൽ എന്തുണ്ട്‌ സമ്പാദ്യമെന്ന്. എന്റെ സമ്പാദ്യം നിങ്ങളല്ലേയെന്ന് തമാശായി മറുപടി പറഞ്ഞെങ്കിലും മനസ്സ്‌ വേദനിച്ചിരുന്നു. എന്തുണ്ട്‌ ബാക്കി. കുറെ കടങ്ങൾ മാത്രം. ഇനിയും എങ്ങനെ ജീവിച്ചാലാണ്‌ എന്തെങ്കിലും ബാക്കി കിട്ടുക. അറിയില്ല. ഇനിയുള്ള രണ്ട്‌ വർഷങ്ങൾക്കുള്ളിൽ എത്ര പണം ഉണ്ടാക്കിയാലാണ്‌ മതിയാവുക. ഏതോ സിനിമയിൽ, ദാരിദ്യം കൊണ്ട്‌ പൊറുതിമുട്ടിയ കൂട്ടുകാർ ഇനിയെന്ത്‌ എന്നാലോചിക്കുമ്പോൾ മോഹൻലാലിനോട്‌ ചോദിക്കുമ്പോലെ, കള്ളക്കടത്ത്‌ തുടങ്ങിയാലോ. അതിനുള്ള മറുപടിയും അതിലുണ്ട്‌, എന്തോന്നെടുത്തു വച്ചു കടത്തും.

കുറച്ചുകാലമായി ഇതൊക്കെ മനസ്സിൽ കിടന്ന് നീറുകയാണ്‌. ഇപ്പോ അത്യാവശ്യം എന്തെങ്കിലും ആലോചിക്കാനെങ്കിലും സാധിക്കും. അത്യാവശ്യം തരക്കേടില്ലാത്ത ഒരു ജോലിയുണ്ട്‌. മാസാവസാനം ബാങ്കിലടയ്ക്കാനുള്ളതെങ്കിലും കയ്യിൽ ഉണ്ടാവും.വേറെ ബാധ്യതയൊന്നുമില്ലായിരുന്നുവെങ്കിൽ ജീവിക്കാൻ ഇതു ധാരാളം മതി. പക്ഷേ തന്റെ അവസ്ഥ അതല്ലല്ലോ. വേറെ ഒരു നല്ല കമ്പനിയിലേക്ക്‌ മാറാൻ സാധിച്ചിരുന്നെങ്കിൽ കുറച്ചുകൂടി ആശ്വാസം കിട്ടുമായിരുന്നു. അപ്പോഴാണ്‌ ഈ വൃത്തികെട്ട സാമ്പത്തിക മാന്ദ്യം. മിക്കവാറും കമ്പനികളൊക്കെ പുതിയ നിയമനം നിറുത്തി വച്ചിരിക്കുന്നു. കഷ്ടകാലം പിടിച്ചവൻ തല മൊട്ടയടിച്ചപോലെയായി.

ഇതുവരെ ഒരാശ്വാസം സുഹൃത്തുക്കളായിരുന്നു. കുറെ നല്ല സൗഹൃദങ്ങൾ... വിഷമങ്ങളും സന്തോഷങ്ങളുമൊക്കെ പരസ്പരം പങ്കു വയ്ക്കുന്ന സുഹൃത്തുക്കൾ. പരസ്പരം മനസിലാക്കുന്നവർ.

പക്ഷേ എല്ലാറ്റിന്റെയും നിറം കുറഞ്ഞുപോയപോലെ. ഇപ്പോ ആർക്കും പരസ്പരം മനസ്സിലാക്കാനാവുന്നില്ല. ഒരാളിൽ നിന്നും നേട്ടങ്ങളൊന്നുമില്ലങ്കിൽ വലിച്ചെറിഞ്ഞു കളയാൻ മാത്രം ദുർബ്ബലമായ ബന്ധങ്ങൾ. നെഞ്ചോട്‌ ചേർത്തു വച്ച്‌ ഓമനിച്ചിരുന്ന സൗഹൃദങ്ങൾ പോലും സ്വാർത്ഥമായ കാര്യങ്ങൾക്ക്‌ വേണ്ടി അകലുന്നു.

അല്ലങ്കിൽ പിന്നെ എല്ലാം തന്റെ ചിന്താഗതികളുടെയാവാം. താൻ ഒന്നും കൂടുതൽ പ്രതീക്ഷിക്കരുതായിരുന്നു. ഒരാൾ നമ്മോട്‌ എങ്ങനെ പെരുമാറണമെന്ന് നാം ആശിച്ചിട്ട്‌ എന്തുകാര്യം.

രാവിലത്തെ സംഭവത്തെപ്പറ്റി രവി ഓർത്തു പോയി.

തിരക്കു പിടിച്ച ഒരു പ്രഭാതമായിരുന്നു ഇന്ന്. എണീറ്റപ്പോൾ തന്നെ വളരെ വൈകിയിരുന്നു. വേഗത്തിൽ കാര്യങ്ങൾ നടത്തി ഒരുങ്ങിയിറങ്ങുമ്പോളാണ്‌ അരവിന്ദന്റെ കോൾ വന്നത്‌. അരവിന്ദൻ തന്റെ നല്ല സുഹൃത്താണ്‌. മൂന്നാല്‌ വർഷത്തെ സൗഹൃദം. കലഹിച്ചാലും പെട്ടന്നിണങ്ങുന്ന സുഹൃത്ത്‌.

ഡാ, നീയിതെവിടാ?

റൂമിലാ അളിയാ. ഇറങ്ങാൻ തുടങ്ങുകാ.

ഡാ, ഞാൻ നിനക്കൊരു മെയിൽ അയക്കുന്നുണ്ട്‌. ഒരു വർക്ക്‌. ഒന്നു സെറ്റപ്പായിട്ട്‌ ചെയ്തേക്കണം.

എന്തു വർക്കാടാ?

ഒരു കല്യാണക്കുറി. നിന്റെ ജാതിയിൽ പെട്ട ഒരുത്തന്റെയാ. എന്റെ കൂടെയാ വർക്ക്‌ ചെയ്യുന്നത്‌.

പെട്ടന്ന് ദേഷ്യമാണ്‌ തോന്നിയത്‌. ജാതിയും മതവുമൊന്നും നോക്കാറില്ലന്ന് കൂടെക്കൂടെ പറയാറുള്ള ഇവൻ എന്തിനാ ഇപ്പൊ ജാതിക്കണക്ക്‌ പറയുന്നതാവോ. എന്റെ ജാതിയാന്നു കേട്ടാൽ ഞാൻ ഉത്സാഹത്തോടെ ചെയ്യും എന്നു കരുതിയിട്ടാണോ. ഒന്നാമതേ ആകെപ്പാടെ മൂഡ്‌ ശരിയല്ലാത്ത ദിവസങ്ങൾ. ഒരു ഡിസൈനിംഗ്‌ വർക്ക്‌ ചെയ്യുമ്പോൾ അതിന്റെ മൂഡിൽ ഇരുന്നു ചെയ്യണം. ഇല്ലങ്കിൽ പിന്നെ ഒരു തരത്തിലും ശരിയാവില്ല.

അളിയാ. നീ കമിറ്റ്‌ ചെയ്യേണ്ടാ. ഞാൻ ഓഫീസിൽ ചെന്നിട്ട്‌ സിറ്റുവേഷൻ നോക്കീട്ട്‌ പറയാം.

നീ മനസ്സുവച്ചാൽ നടത്താവുന്നതേയുള്ളൂ.

എടാ, എനിക്ക്‌ ഓഫിസിൽ നിന്നും വർക്ക്‌ ചെയ്യാൻ പറ്റില്ല. മാനേജർ എന്റെ തൊട്ടടുത്താ ഇരിക്കുന്നത്‌. ഫയൽ ഡൗൺലോഡ്‌ ചെയ്ത്‌ റൂമിൽ വന്ന് ചെയ്യാമെന്ന് വച്ചാൽ ഇപ്പോ സെക്യൂരിറ്റി സിസ്റ്റം ഭയങ്കര സ്റ്റ്രിക്ടാക്കിയേക്കുകാ. പെൻ ഡ്രൈവിലേക്ക്‌ കോപ്പി ചെയ്തെടുക്കുവാൻ സാധിക്കില്ല. അതാ ഞാൻ പറഞ്ഞത്‌ പോയി സിറ്റുവേഷൻ നോക്കീട്ട്‌ പറയാമെന്ന്. തന്നെയുമല്ല ഞാൻ മറ്റന്നാൾ നാട്ടിലേയ്ക്ക്‌ പോകുകല്ലേ. അതിനിടയിൽ എപ്പോഴാ ഇത്‌ തീർക്കുന്നത്‌.

നീ അത്രയും കഷ്ടപ്പെട്ട്‌ ചെയ്യണ്ടെടാ. സാരമില്ല.

ശരി. ഞാൻ നോക്കീട്ട്‌ വിളിക്കാം.

ഓകെ. ബൈ.

ഓഫീസിലേയ്ക്ക്‌ പോകുമ്പോൾ ഓർക്കുകയായിരുന്നു. എന്തിനാ അവൻ ഇങ്ങനെ ഓരോന്ന് ഏറ്റെടുക്കുന്നത്‌. ഇതുവരെ അവന്റെ പല സുഹൃത്തുക്കളുടെയുമായി എത്രയോ വർക്ക്‌ താൻ ചെയ്ത്‌ കൊടുത്തിരിക്കുന്നു. അത്യാവശ്യമാണന്ന് അവൻ പറയുന്നതു കൊണ്ട്‌ മാത്രം രാവും പകലും ഉറക്കമിളച്ചിരുന്ന് എത്ര തവണ താൻ വർക്ക്‌ ചെയ്തിരിക്കുന്നു. തിരുത്തലുകളും റീവർക്കുകളുമായി അവൻ കമിറ്റ്‌ ചെയ്തു പോയതിനാൽ മാത്രം ക്ഷമയോടെ താൻ വർക്ക്‌ തീർത്തു കൊടുക്കുമായിരുന്നു. ഓരോ വർക്കിനുമുള്ള പ്രയത്നം എത്രയാണെന്ന് അവനു നല്ലതുപോലെ അറിയുകയും ചെയ്യും. ഇതൊന്നും ഏതെങ്കിലും തരത്തിൽ തനിക്ക്‌ ഉപകാരമുള്ളവയായിരുന്നില്ല. താൻ അറിയുകപോലുമില്ലാത്തവർക്കു വേണ്ടി തന്റെ സുഹൃത്ത്‌ ഏറ്റെടുത്തു പോയത്‌ കൊണ്ട്‌ മാത്രം. എന്നിട്ടോ ഒരു നന്ദി പോലും പറയാതെ അവരൊക്കെ വർക്കുമായി റ്റാറ്റാ പറഞ്ഞ്‌ പോവുകയും ചെയ്യും. എന്നാലും വീണ്ടും ആരെങ്കിലും എന്തെങ്കിലും വർക്കിന്റെ കാര്യം പറഞ്ഞാൽ അവൻ അതെല്ലാം ഏറ്റെടുക്കും. ഒരിക്കലെങ്കിലും അത്‌ തനിക്ക്‌ പറ്റുന്ന സമയത്താണോ എന്നു അവൻ തിരക്കിയിട്ടില്ല.

എന്തെങ്കിലുമാവട്ടെ അവനെങ്കിലും സന്തോഷമാവുന്നുണ്ടല്ലോ. അതു മതി. പറ്റുമെങ്കിൽ ഇതും ചെയ്തുകൊടുക്കണം.

ഓഫീസിൽ എത്തിയപ്പോൾ വൈകിയിരുന്നു. മാനേജർ പതിവു പോലെ മുഖം കറുപ്പിച്ചിരിക്കുന്നു. സിസ്റ്റം ഓൺ ചെയ്തു. ഇന്ന് എത്ര വർക്ക്‌ വന്ന് കിടപ്പുണ്ടോ ആവോ. മെയിൽ ബോക്സ്‌ തുറന്നു. ആദ്യത്തെ മെയിൽ അരവിന്ദന്റെയാണല്ലോ. ഓപ്പൺ ചെയ്ത്‌ നോക്കി. വർക്കിന്റെ ഡീറ്റയിൽസാണ്‌ പ്രതീക്ഷിച്ചത്‌. പക്ഷെ മെയിൽ ഇങ്ങനെയായിരുന്നു.

താങ്ക്സ്‌ മച്ചാ!. ഞാൻ നിന്നോടുള്ള എല്ലാം ഇവിടെ നിർത്തുന്നു. സൗഹൃദവും സഹകരണവും എല്ലാം. ഇത്‌ ഒരു ചെറിയ കാര്യമായിരിക്കും. പക്ഷെ എനിക്ക്‌ നിന്റെ ആപ്റ്റിറ്റ്യൂട്‌ തീരെ ഇഷ്ടപ്പെട്ടില്ല. ഇനി ഇതിന്റെ പേരിൽ ഒരു സംസാരമോ മെയിലോ എനിക്കാവശ്യമില്ല. ഞാൻ ഒരു തവണ വേണ്ടാന്നു വച്ചാൽ പിന്നെ അത്‌ വേണ്ടാന്നു തന്നെ.
എല്ലാറ്റിനും നന്ദി. ബൈ.

അരവിന്ദൻ.

കുറച്ചു നേരം അങ്ങിനെ ഇരുന്നു പോയി. ഓർമ്മകൾ മൂന്നാലു വർഷം പിറകോട്ട്‌ പോയി വന്നു. ഒരു പാത്രത്തിൽ നിന്നും കഴിച്ചിരുന്ന കാലം മുതൽ ഇപ്പോ ഈ അവസ്ഥയിലാവുന്നതു വരെ.

തനിക്കാണ്‌ പിഴച്ചത്‌. ഒന്നിലും ഒരു പരിധി വിട്ട്‌ അടുക്കരുതായിരുന്നു. ആരോടും. എങ്കിൽ വേദനിപ്പിക്കുന്ന അനുഭവങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു. ഇത്ര കാലം ഉണ്ടായിരുന്ന ബന്ധമൊക്കെ ഒരു നിമിഷംകൊണ്ട്‌ തീരില്ലായിരുന്നു.

അവനു താൻ ഒരു സുഹൃത്തേയല്ലായിരുന്നുവെന്ന് തിരിച്ചറിയണമായിരുന്നു. ആയിരുന്നുവെങ്കിൽ അവൻ തന്നെ മനസ്സിലാക്കുമായിരുന്നു.

ഇല്ല സുഹൃത്തേ. ഞാൻ ദുഃഖിക്കില്ല. ഞാൻ ദുഃഖിക്കുന്നതിൽ അർത്ഥമില്ല. ഇത്‌ ഇന്നത്തെ ലോകം. സ്വാർത്ഥതയെ വെറുക്കുന്നുവെന്ന് ഉറക്കെ വിളിച്ചു പറയുന്നവർ പോലും സ്വാർത്ഥരാവുന്ന ലോകം.

രവി കണ്ണുകളടച്ചു.

വഴിയിലൂടെ ഒരു വാഹനം ചീറിപ്പാഞ്ഞു പോയി.

മനസ്സ്‌ ശാന്തമാക്കാൻ ആരെങ്കിലും എന്തെങ്കിലും മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടാവുമോ. ആരോടെങ്കിലും കുറച്ചുനേരം സംസാരിക്കണം. ഇവിടെ ഈ മുറിക്കുള്ളിൽ താൻ തികച്ചും ഒറ്റയ്ക്കായെന്ന് രവി ഓർത്തു. ഇതു വരെ ഒറ്റയ്ക്കാണങ്കിലും ഒരു വിളിപ്പാടകലെ ആരെല്ലാമോ ഉണ്ടെന്നു കരുതിയിരുന്നു. ഇനി ഒന്നും കരുതാനില്ല. ഈ നഗരം തനിക്ക്‌ മടുത്തു തുടങ്ങിയെന്ന് രവി തിരിച്ചറിഞ്ഞു.

വെറുതേ ഫോണിലെ കോണ്ടാക്ട്‌ ലിസ്റ്റിലൂടെ അയാൾ കണ്ണോടിച്ചു. അച്ചു. അവൻ ഇപ്പോ എവിടെയായിരിക്കും. അവനും തന്റെ ചങ്ങാതിയാണല്ലോ. രവി ഫോൺ ഡയൽ ചെയ്തു.

അച്ചൂ. നീ എവിടാ.

അളിയാ. ഞാൻ ഇപ്പോ ഹൈദെരാബാദിലാടാ. എന്തൊക്കെയാ വാർത്തകൾ?

നല്ല വാർത്തകൾ മച്ചൂ. സുഖമായിരിക്കുന്നു. നിന്നോട്‌ കുറച്ചു നേരം സംസാരിക്കണമെന്നു തോന്നി.

അളിയാ അത്യാവശ്യമൊന്നുമില്ലങ്കിൽ നിന്നെ ഞാൻ പിന്നെ വിളിക്കാം. ഞാൻ ഒരു ഫിലിം കണ്ടോണ്ടിരിക്കുകാ.

ശരിയെടാ. വിശേഷമൊന്നുമില്ല. ഞാൻ പിന്നെ വിളിക്കാം.

ഓകെ അളിയാ. ബൈ.

അവന്‌ അവന്റെ തിരക്ക്‌. എന്തു ചെയ്യാൻ. ഇനിയാര്‌...
കോണ്ടാക്ട്‌ ലിസ്റ്റ്‌ വീണ്ടും താഴേയ്ക്ക്‌ നീങ്ങി. ആനന്ദ്‌, ഗോമസ്സ്‌, അനുരാധ, വൈശാഖ്‌... വേണ്ട. എല്ലാവർക്കും തിരക്കായിരിക്കും. വീണ്ടും താഴേയ്ക്ക്‌...

സംഗീതാ ഹോസ്റ്റൽ. തന്റെ പെണ്ണിന്റെ ഹോസ്റ്റൽ. അവളെ വിളിച്ചാലോ. ഇപ്പോ പെർമ്മിഷൻ കാണുമോ ആവോ. പിന്നെ ഓർത്തു. ഇന്ന് പത്തു മണി വരെ പെർമ്മിഷൻ ഉണ്ടല്ലോ. വിളിച്ചിട്ടെന്തു പറയാൻ. അരവിന്ദൻ പിണങ്ങിയെന്നോ. അവളുടെ കൊച്ചു കൊച്ചു പിണക്കങ്ങളെയൊക്കെ ഉപദേശിച്ചു നേരെയാക്കാൻ ശ്രമിക്കാറുള്ള താൻ ഇന്ന് തന്റെ സൗഹൃദം നിലച്ച കഥ പറയണോ. അവളെന്തു പറയാൻ. തന്റെയും അരവിന്ദന്റെയും സൗഹൃദം വളരെ നന്നായി അവൾക്കറിയാം. എങ്കിലും അവളോട്‌ സംസാരിക്കുമ്പോൾ മനസ്സ്‌ എപ്പോഴും ശാന്തമാകും. അവൾ ആശ്വസിപ്പിക്കുമ്പോൾ ഒരു ധൈര്യം താനേ വരും. എല്ലാം ശരിയാവും രവീ എന്നു അവൾ പറയുന്നതു കേട്ടിട്ട്‌ ഉറങ്ങാം.

രവി നമ്പർ ഡയൽ ചെയ്തു.

ആരോ ഫോൺ എടുത്തു.

അർച്ചനയെ ഒന്നു വിളിക്കാമോ.

ശരി. ഹോൾഡ്‌ ചെയ്യൂ.

അർച്ചനാ.... ഫോൺ. ആരോ ഉറക്കെ വിളിച്ച്‌ പറയുന്ന ശബ്ദം രവി കേട്ടു.
അൽപ്പ സമയം കാത്തിരിക്കേണ്ടി വന്നു അർച്ചന ലൈനിൽ വരാൻ.

കൊച്ചേ. ഞാനാ.

അയ്യോ. ഇതെന്താ ഇപ്പോ.

ചുമ്മാ വിളിച്ചതാ. എന്തൊക്കെയുണ്ട്‌ വിശേഷം.

വിശേഷമൊന്നുമില്ല. പിന്നേ ഇന്നു സൗമ്യയും ആതിരയും വന്നു. ഞങ്ങൾ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. കുറേ സാധനങ്ങളൊക്കെയുണ്ടായിരുന്നു. എല്ലാരും കൂടെ അതു തീർത്തോണ്ടിരിക്കുകായിരുന്നു. പിന്നെ രമ്യ എനിക്കു ലെറ്റർ അയച്ചിട്ടിണ്ടായിരുന്നു. അവൾക്കു വിശേഷമൊന്നുമില്ല. നാട്ടിൽ വരുമ്പോൾ കാണാമെന്ന് പറഞ്ഞിട്ടുണ്ട്‌. പിന്നെ, പിന്നെ ഒന്നുമില്ല. ഇത്രെയൊക്കെയുള്ളൂ. പിന്നെ നിനക്കു സുഖാണോടാ...

പിന്നേ. പരമസുഖം.

എന്താ എന്തു പറ്റി.

ഒന്നൂല്ലാ കൊച്ചേ. ഇന്ന് ഒരു വൃത്തികെട്ട ദിവസമായിരുന്നു. അരവിന്ദൻ പിണങ്ങിപ്പോയി.

അയ്യോ അതെന്താ?

എല്ലാ നീറ്റലോടും കൂടെ രാവിലത്തെ സംഭവം രവി വിവരിച്ചു. അവന്റെ സ്വരം പലപ്പോഴും ഇടറുന്നുണ്ടായിരുന്നു. പറഞ്ഞു തീർത്തപ്പോൾ രവിക്ക്‌ ഒരു മഴ പെയ്തൊഴിഞ്ഞ പോലെ തോന്നി. അവൾ എല്ലാം കേട്ടു നിന്നു.

കൊച്ചേ, നീ പറ. ഇത്ര ചെറിയ കാര്യത്തിന്‌ അവസാനിപ്പിക്കാൻ മാത്രം ഞങ്ങൾ അത്രയ്ക്ക്‌ അന്യരായിരുന്നോ. നിനക്കറിയാവുന്നതല്ലേ എല്ലാം.

കുറച്ചു നേരത്തേയ്ക്ക്‌ അർച്ചന ഒന്നും മിണ്ടിയില്ല.

നീ പോയോ. എന്താ മിണ്ടാത്തേ.

ആ രവീ, പിന്നെ വേറൊരു കാര്യം. ഞങ്ങൾക്കിവിടെ ഇന്നലെ ഒരു സെലിബ്രേഷൻ ഉണ്ടായിരുന്നു. എല്ലാരും ഭയങ്കര ആഘോഷം. പാട്ടും ഡാൻസും. ഞങ്ങൾ അടിച്ചുപൊളിച്ച്‌ നടക്കുകയായിരുന്നു. ഫോട്ടോസ്‌ ഒക്കെ എടുത്തിട്ടുണ്ട്‌. ഞാൻ വരുമ്പോൾ കാണിക്കാട്ടോ.

അൽപ്പ സമയത്തേയ്ക്ക്‌ രവി ഒന്നും മിണ്ടിയില്ല. പിന്നെ മെല്ലെ പറഞ്ഞു.

ശരി. ഞാൻ പിന്നെ വിളിക്കാം. ഞാനും ഇത്തിരി തിരക്കിലാ...

കതക്‌ വലിച്ചടച്ചിട്ട്‌ രവി കിടക്കയിലേയ്ക്ക്‌ വീണു.

പുറത്ത്‌ തണുപ്പിന്‌ ശക്തി കൂടുകയായിരുന്നു.